മരുന്നുകളോട് പ്രതികരിക്കുന്നുണ്ടോയെന്ന് അറിയാൻ ഇനിയും സമയമെടുക്കും; ബാലയെ ആശുപത്രിയിൽ സന്ദർശിച്ച് ഉണ്ണി മുകുന്ദൻ| Actor Bala| Unni Mukundan
ഉദരസംബന്ധമായ രോഗങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ബാലയെ സന്ദർശിച്ച് ഉണ്ണി മുകുന്ദൻ. താരം ഐസിയുവിൽ കയറി ബാലയോട് സംസാരിച്ചു. അതിന് ശേഷം ഡോക്ടറുടെ അടുത്തെത്തി ആരോഗ്യവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. ബാലക്ക് തന്റെ മകളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. അതിന് വേണ്ട ഏർപ്പാടുകൾ ചെയ്തിട്ടുണ്ടെന്നുമാണ് വിവരം.
ഉണ്ണി മുകുന്ദനൊപ്പം നിർമാതാവ് എൻ.എം. ബാദുഷ, സ്വരാജ്, വിഷ്ണു മോഹൻ, വിപിൻ എന്നിവരും ഉണ്ടായിരുന്നു. ബാലക്ക് ജീവൻരക്ഷാ മരുന്നുകൾ നൽകിയിട്ടുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടോ എന്നറിയാൻ 24–48 മണിക്കൂറുകൾ വരെ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നതെന്ന് ബാദുഷ പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
‘‘കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ബാലയെ പ്രവേശിപ്പിച്ചത്. കരൾരോഗ ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുമ്പും ബാല ഹോസ്പിറ്റലിൽ ചികിത്സ തേടി എത്തിയിരുന്നു. ഇന്നലെ വീണ്ടും അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
വിവരമറിഞ്ഞപ്പോൾ തന്നെ ഞാനും ഉണ്ണി മുകുന്ദനും മറ്റു സുഹൃത്തുക്കളും ആശുപത്രിയിൽ എത്തി. അദ്ദേഹത്തിന് ജീവൻരക്ഷാ മരുന്നുകൾ നൽകിയിട്ടുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടോ എന്നറിയാൻ 24–48 മണിക്കൂറുകൾ വരെ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. അദ്ദേഹം അബോധാവസ്ഥയിൽ ആണ് വളരെ ഗുരുതരമായ അവസ്ഥയിലാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട് അത് ശരിയല്ല.
ഞങ്ങൾ ബാലയെ കയറി കണ്ടു സംസാരിച്ചു, അദ്ദേഹം അബോധാവസ്ഥയിൽ അല്ല. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ ചെന്നൈയിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ബാലയ്ക്ക് മകളെ കാണണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചു, മകളെ ആശുപത്രിയിൽ എത്തിക്കാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ട്.’’ ബാദുഷ പറയുന്നു.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ബാലയെ പ്രവേശിപ്പിച്ചത്. കരൾരോഗ ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുമ്പും ബാല ഹോസ്പിറ്റലിൽ ചികിത്സ തേടി എത്തിയിരുന്നു. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ ചെന്നൈയിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇപ്പോൾ താരത്തിനൊപ്പം ആശുപത്രിയിൽ അമ്മയും ഭാര്യ എലിസബത്തുമുണ്ട്.