“അങ്ങനെ പ്രസം​ഗിച്ചിട്ടില്ല, വീഡിയോ തെറ്റായി എഡിറ്റ് ചെയ്തത്”; ഞാൻ പറഞ്ഞത് ശബരിമലയിലെ ശല്യക്കാരെക്കുറിച്ച്|suresh gopi | sabarimala


കഴിഞ്ഞ രണ്ട് ദിവസമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പ്രസംഗം സോഷ്യൽ മീഡിയയിലെ വലിയ ചർച്ചാ വിഷയമായിരുന്നു. എന്നാലിപ്പോൾ പ്രസംഗത്തിൽ വിശദീകരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടൻ സുരേഷ് ഗോപി. അവിശ്വാസികളുടെ സർവനാശത്തിനായി പ്രാർഥിക്കുമെന്ന് പ്രസംഗിച്ചിട്ടില്ലെന്നും എഡിറ്റ് ചെയ്ത വിഡിയോ ആണ് പ്രചരിപ്പിക്കുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്.

ശാപമോക്ഷത്തിന് പ്രാർഥിക്കുമെന്നാണ് പറഞ്ഞത്. അവിശ്വാസികളോട് അനാദരമില്ലെന്നും മറിച്ച് പ്രചരിപ്പിക്കുന്നത് വിഷലിപ്ത ആഗ്രഹമുള്ളവരാണെന്നും സുരേഷ് ഗോപി പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പ് വഴിയാണ് അഭിപ്രായം വ്യക്തമാക്കിയത്. ‘അടുത്തിടെ നടത്തിയ എന്റെ പ്രസംഗത്തിൽ നിന്നുള്ള ഒരു വിഡിയോ ക്ലിപ് പ്രചരിക്കുന്നത് കണ്ടു. അത് എഡിറ്റ് ചെയ്തതാണ്. ഈ പ്രശ്നത്തെ പറ്റി അറിഞ്ഞയുടനെ പ്രതികരിക്കണമെന്നു തോന്നി. അവിശ്വാസികളുടെയോ നിരീശ്വരവാദികളുടെയോ മൂല്യവത്തായതും വിവേകപൂർണവുമായ ചിന്തകളെ ഞാൻ അനാദരിക്കുന്നില്ല, അത് ഞാൻ ഒരിക്കലും ചെയ്യില്ല. ഞാൻ അവരെക്കുറിച്ച് സംസാരിച്ചിട്ടില്ല. എന്റെ ആശയം വഴിതിരിച്ചുവിടാനുള്ള ചിലരുടെ വിഷലിപ്തമായ ആഗ്രഹം നടത്താനായി ആ പ്രസംഗത്തെ കഷണങ്ങളാക്കി മുറിക്കുകയായിരുന്നു’- സുരേഷ് ഗോപി പറഞ്ഞു.

‘ഭരണഘടനാപരമായി അനുവദിക്കപ്പെട്ടിട്ടുള്ള എന്റെ മതത്തിന്റെ ആചാരങ്ങൾ നടത്തുന്നതിന് തടസം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെപ്പറ്റിയാണ് ഞാൻ പറഞ്ഞത്. രാഷ്ട്രീയത്തിന്റെ പേരിലോ മറ്റു മതങ്ങളുടെ പേരിലോ ആരെങ്കിലും നുഴഞ്ഞുകയറാൻ ശ്രമിച്ചാൽ അവരുടെ നാശത്തിനായി ഞാൻ പ്രാർഥിക്കും. ശബരിമലയിൽ വന്ന ശല്യക്കാരെയും എന്റെ മതപരമായ അവകാശത്തിന് എതിരായി വന്ന എല്ലാ രാഷ്ട്രീയ ശക്തികളെയുമാണ് ഞാൻ ഉദ്ദേശിച്ചത്. അതു മാത്രമായിരുന്നു എന്റെ ഉദ്ദേശ്യവും ഉള്ളടക്കവും.

രാഷ്ട്രീയ നേട്ടങ്ങൾക്കായി, തന്റെ രാഷ്ട്രീയം പ്രദർശിപ്പിക്കാൻ ഒരാളെയും അനുവദിക്കരുത്, ഞാൻ അതിനെ പൂർണമായും എതിർക്കുന്നു. എന്റെ ഉദ്ദേശ്യം ഞാൻ പറയട്ടെ, ആരും അത് വഴിതിരിച്ചുവിടേണ്ടതില്ല. ഇത് പറയുമ്പോൾ എനിക്ക് അതിൽ രാഷ്ട്രീയ ഉദ്ദേശ്യങ്ങളില്ലായിരുന്നു. അങ്ങനെ ഒരിക്കലും ചെയ്യില്ല’- സുരേഷ് ഗോപി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

അവിശ്വാസികളോടു തനിക്കു സ്‌നേഹമില്ലെന്നും വിശ്വാസികളുടെ അവകാശങ്ങൾക്കു നേരെ വരുന്നവരുടെ സർവനാശത്തിനു വേണ്ടി പ്രാർഥിക്കുമെന്നും സുരേഷ് ഗോപി പറയുന്ന വിഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വിഡിയോയ്‌ക്കെതിരെ എഴുത്തുകാരൻ എൻഎസ് മാധവൻ ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു.