‘മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ കഥ 1993 ല്‍ ഇറങ്ങിയ ഈ മലയാള സിനിമയില്‍ നിന്ന് കോപ്പിയടിച്ചത്, സംവിധായകന്‍ ചെയ്തത് പച്ചയ്ക്ക് പറ്റിക്കുന്ന പരിപാടി’; സോഷ്യല്‍ മീഡിയയില്‍ വൈറലായ കുറിപ്പ് | Social media post alleging malayalam movie odiyan starring mohanlal is a copy of 1993 malayalam movie
മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമ എന്ന വിശേഷണവുമായി 2018 ഡിസംബറില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ഒടിയന്‍. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വി.എ.ശ്രീകുമാര്‍ മേനോന്‍ ആണ്. മോഹന്‍ലാലിനെ കൂടാതെ മഞ്ജു വാര്യര്‍, പ്രകാശ് രാജ്, ഇന്നസെന്റ്, സിദ്ദിഖ്, മനോജേ ജോഷി, നന്ദു, നരേന്‍, കൈലാഷ്, സന അല്‍ത്താഫ് തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തിലുണ്ടായിരുന്നു.
വലിയ വരവേല്‍പ്പാണ് ചിത്രത്തിന്‍ പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ അക്ഷരാര്‍ത്ഥത്തില്‍ സ്‌ക്രീനില്‍ നിറഞ്ഞാടുകയായിരുന്നു. അറുപത്തിയഞ്ച് വയസുള്ള ഒടിയന്റെ വാര്‍ധക്യവും പ്രത്യേക രൂപമാറ്റങ്ങള്‍ നടത്തിയ ശേഷം ഒടിയന്റെ യൗവനവുമെല്ലാം മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ അനശ്വരമാക്കി. ചിത്രത്തിനായി ശരീരഭാരം കുറയ്ക്കാനായി ഫ്രാന്‍സില്‍ നിന്നുള്ള 25 വിദഗ്ധരുടെ കീഴില്‍ പ്രത്യേക വ്യായാമമുറകള്‍ മോഹന്‍ലാല്‍ അഭ്യസിച്ചു.
ഹിന്ദി ഉള്‍പ്പെടെയുള്ള മറ്റ് ഭാഷകളിലേക്ക് മൊഴി മാറ്റിയും ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു. ഹിന്ദി പതിപ്പ് യൂട്യൂബില്‍ റിലീസ് ചെയ്തപ്പോള്‍ ദിവസങ്ങള്‍ക്കകം ദശലക്ഷക്കണക്കിന് ആളുകളാണ് അത് കണ്ടത്. റിലീസ് ദിവസം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രം എന്ന വിശേഷണം കെ.ജി.എഫ്-2 വരുന്നത് വരെ ഒടിയനായിരുന്നു. നൂറ് കോടി ക്ലബ്ബിലും ഒടിയന്‍ ഇടം നേടിയിരുന്നു.
റിലീസ് ചെയ്ത് നാല് വര്‍ഷത്തിന് ഇപ്പുറവും ഒടിയന്‍ ചര്‍ച്ചകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്ന ഒരു വൈറല്‍ പോസ്റ്റാണ് ഇപ്പോള്‍ ഒടിയനെ വീണ്ടും വെള്ളിവെളിച്ചത്തില്‍ എത്തിച്ചിരിക്കുന്നത്. അരവിന്ദ് പുത്തന്‍വീട്ടില്‍ എഴുതിയ ഈ കുറിപ്പിന് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്.
ഒടിയന്‍ സിനിമയുടെ കഥ പഴയ ഒരു മലയാള സിനിമയില്‍ നിന്ന് അത് പോലെ കോപ്പിയടിച്ചതാണെന്നാണ് കുറിപ്പില്‍ പറയുന്നത്. 1993 ല്‍ ഇറങ്ങിയ മമ്മൂട്ടിയുടെ ആയിരപ്പറ എന്ന ചിത്രത്തിന്റെ അതേ കഥയാണ് ഒടിയന്റെത് എന്ന് കുറിപ്പില്‍ ‘തെളിവുകള്‍ സഹിതം’ ആരോപിക്കുന്നു. എന്തായാലും ട്രോള്‍രൂപത്തിലുള്ള ഈ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് പ്രചരിക്കുകയാണ്.
കുറിപ്പ് പൂര്‍ണ്ണരൂപത്തില്‍ വായിക്കാം:
ഒടിയൻ സിനിമ തള്ളുകൾ തുടരുകയാണല്ലോ..
ആ സ്ഥിതിയിൽ ഇത് പറയാതെ വയ്യ…
1993 ൽ ഇറങ്ങിയ ആയിരപ്പറ സിനിമയുടെ അതേ കഥ ആണ് ഒടിയൻ.. പേരുകളും കുറച്ച് കഥാപത്രങ്ങളും അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയത് ഒഴിച്ചാൽ വേറെ എന്ത് വ്യത്യാസം ആണ് ഉള്ളത്.. ആകെ പറയാൻ ഉള്ളത്, അതിലെ ശൗരി magic കാരൻ അല്ല, ഇതിലെ ഒടിയൻ മാറ് വേഷങ്ങൾ കാണിക്കുന്ന ഒരാളാണ് എന്നത് മാത്രമാണ്.
ബാക്കി പഴയ തറവാടും, അവിടുത്തെ ഒരു പുതുതലമുറ പെൺകുട്ടിയും, തറവാടിന്റെ ക്ഷീണവും, നായകന്റെ പിതൃക്കൾ ( ആയിരപ്പറയിൽ ശൗരിയുടെ അച്ഛൻ ആണെങ്കിൽ, ഒടിയനിൽ അപ്പൂപ്പൻ ) ആ തറവാടിന്റെ കാര്യക്കാർ. നായകൻ നാട് വിടുന്നു, പിന്നീട് കുറേ കാലം കഴിഞ്ഞ് വന്നു, പഴയ തറവാട്കാരി പെൺകുട്ടിയോട് ഇഷ്ടം പറഞ്ഞു കല്യാണം കഴിക്കുന്നു..
ഒടിയൻ സിനിമ പോസ്റ്റർ കണ്ടു ആവേശ ഭരിതർ ആയ എന്നേ പോലുള്ള മോഹൻലാൽ ഫാൻസ് നെ പച്ചയ്ക്കു പറ്റിക്കുന്ന പരിപാടി ആയിരുന്നു സംവിധായകൻ ചെയ്തത്.. എന്നിട്ട് ഇപ്പോ ഒടിയൻ fan ആയ ആരോ വന്നു പ്രതിമ എടുത്തു കൊണ്ട് പോയി എന്ന് പറഞ്ഞു പിന്നെയും മഹത്വ വൽക്കരണം..
ഈച്ച copy അടിച്ചത് പോലെയാണ് തോന്നിയത്.. എന്നിട്ട് ഇപ്പോഴും മഹത്വം വിളമ്പാൻ പുള്ളിക്ക് ഒരു ഉളുപ്പും തോന്നുന്നില്ലല്ലോ..പോസ്റ്റർ പോലും copy ആയിരുന്നു.. അന്നത് എന്ത് കൊണ്ടോ ആളുകൾ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു.
കാണാത്തവർ ഉണ്ടെങ്കിൽ ആയിരപ്പറ film / ഒടിയൻ കണ്ടു നോക്കുക. വസ്തുത ബോധ്യപ്പെടും.
English summary: Social media post alleging malayalam movie odiyan starring mohanlal is a copy of 1993 malayalam movie aayirappara starring mammootty. Read full post here.