”ഞാൻ ആദ്യമായി കമ്പോസിങ്ങ് ആരംഭിച്ചപ്പോൾ ജാനകിയൊക്കെയായിരുന്നു ഫോമിൽ നിന്നിരുന്നത്, എന്നിട്ടും എന്റെ പാട്ടിന് അവർ തന്നെ മതിയെന്ന് തീരുമാനിച്ചു”; ഇഷ്ടഗായികയെക്കുറിച്ച് എംഎം കീരവാണി| MM Keeravani| KS Chitra| Oscar
തെലുങ്ക്, മലയാളം, തമിഴ്, കന്നട, ഹിന്ദി തുടങ്ങിയ നിരവധി ഭാഷകളിൽ സംഗീതസംവിധാനം നിർവഹിച്ച എം എം കീരവാണി ഗോൾഡൻ ഗ്ലോബിന്റെ സുവർണശോഭയിലാണ് ഓസ്കർ പുരസ്കാരം സ്വീകരിക്കാനെത്തിയത്. ആർ ആർ ആർ സിനിമയിലെ നാട്ടു നാട്ടു എന്ന സിനിമയിലെ ഗാനത്തിന് ആയിരുന്നു കീരവാണിക്ക് പുരസ്കാരം ലഭിച്ചത്. മലയാളത്തിലെ പ്രശസ്തമായ ഏതാനും ഗാനങ്ങൾക്ക് സംഗീതമൊരുക്കിയ ഇദ്ദേഹത്തിന് ഏറ്റവുമിഷ്ടം ഗായിക ചിത്രയെയാണ്.
ചിത്ര തന്റെ സീനിയറാണെന്നും ആദ്യ കമ്പോസിങ്ങ് ആരംഭിച്ചപ്പോൾ എസ് ജാനകിയൊക്കെയാണ് ഫോമിൽ നിന്നിരുന്നതെങ്കിലും ചിത്രയെക്കൊണ്ടാണ് താൻ പാടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ എസ് ജയശങ്കറിനൊപ്പം ജോലി ചെയ്ത അനുഭവങ്ങളും കീരവാണി പങ്കുവെച്ചു. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ പഴയ ഓർമ്മകൾ പങ്കുവെച്ചത്.
”എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായിക ചിത്രയാണ്. ചിത്ര എന്റെ സീനിയറാണ്. രാജമണി സർ എന്റെ ഗുരുവാണ്. സിനിമാ മേഖലയിൽ എനിക്ക് ഒരു ചാൻസ് തന്നത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ ചിത്ര അവിടെ വരാറുണ്ട്. അന്ന് തൊട്ട് അവരുടെ പാട്ടുകൾ എനിക്ക് ഇഷ്ടമാണ്. ഞാൻ ഫസ്റ്റ് കമ്പോസിങ് സ്റ്റാർട്ട് ചെയ്തപ്പോൾ എസ് ജാനകിയൊക്കെയാണ് കുറച്ച് ഫോമിൽ നിൽക്കുന്നത്.
പക്ഷേ എന്റെ പാട്ടിന് ചിത്ര തന്നെ വേണമെന്ന് ഞാൻ പറഞ്ഞു. എല്ലാ പാട്ടുകളും ചിത്രയെക്കൊണ്ടാണ് പാടിപ്പിച്ചത്”- അദ്ദേഹം വ്യക്തമാക്കി. ജയശങ്കറിനെക്കുറിച്ചുള്ള ഒരു രസകരമായ അനുഭവവും കീരവാണി അഭിമുഖത്തിൽ പങ്കുവെച്ചു. ”ജയശങ്കർ സാറിനെക്കുറിച്ച് ഒരു രസകരമായ സംഭവമുണ്ട്. അദ്ദേഹത്തെ കാണാൻ എന്റെ അച്ഛനെപ്പോലെയുണ്ട്. റെക്കോഡിന് പോയപ്പോൾ വളരെ ചെറിയ ഒരു വോയ്സ് റക്കോർഡർ കൊണ്ടു വന്നു.
പണ്ട് പാട്ടുകാരെല്ലാം കയ്യിൽ കരുതുന്നതാണ്. ഇന്ന് എല്ലാം ഐഫോൺ അല്ലേ. റക്കോർഡറിൽ റക്കോർഡ് ചെയ്തിട്ടാണ് അവർ കേൾക്കുക, അത് അദ്ദേഹം സ്റ്റുഡിയോയിൽ വെച്ച് മറന്നു. അത് നിങ്ങൾ കണ്ടോയെന്ന് ചോദിക്കാനാണ് വിളിച്ചതെന്ന് പറഞ്ഞു. ഞാൻ കണ്ടിട്ടില്ല സർ എന്ന് പറഞ്ഞു. അദ്ദേഹം എന്റെ അച്ഛനെപ്പോലെയാണ് എന്തെങ്കിലും സാധനം മറന്നുവെച്ചാൽ അത് കണ്ടുപിടിക്കുന്നത് വരെ ഒരു സമാധനവും ഉണ്ടാകില്ല”- അദ്ദേഹം പറഞ്ഞു.