”ആട് തോമയുടെ റെയ്ബാന്‍ ഒരു മുഖാവരണമാണ്, ചങ്കുപിടയുന്നത് മറ്റാരും കാണാതിരിക്കാന്‍ അണിഞ്ഞ മുഖാവരണം, ഒരിക്കല്‍ അവള്‍ മാത്രം അതുകണ്ടു… കൊടുംവേനലില്‍ പൊള്ളിച്ചെടുത്ത കരിമ്പാറയുടെ കന്മദം” ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ക്കുശേഷമുള്ള ‘ഏഴിമല പൂഞ്ചോലയ്ക്ക്’ ഭദ്രന്റെ മരണമാസ് ഇന്‍ട്രോ | Spadikam | Mohanlal | Badran


ടന്‍ മോഹന്‍ലാലിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായ സ്ഫടികത്തിന്റെ റി-റിലീസിനായി കാത്തിരിക്കുകയാണ് മലയാളികള്‍. ചിത്രം പുറത്തിറങ്ങി 27 വര്‍ഷങ്ങള്‍ക്കിപ്പുറവും മോഹന്‍ലാല്‍ അവതരിപ്പിച്ച ആടു തോമയും തിലകന്റെ ചാക്കോമാഷും മറ്റ് അഭിനേതാക്കളും എങ്ങനെയാകും പുതിയ സാങ്കേതികതയില്‍ ബിഗ് സ്‌ക്രീനില്‍ എത്തുകയെന്നറിയാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കി. സ്ഫടികത്തിലെ കഥാപാത്രങ്ങളെയും സംഭാഷണങ്ങളെയും പോലെ തന്നെ ഏറെ ശ്രദ്ധേയമാണ് ‘ഏഴിമലപ്പൂഞ്ചോല’ ഗാനം. ഒരുകാലത്ത് മലയാളികളുടെ ഹരമായി മാറിയ ഗാനത്തിന്റെ പുതിയ വെര്‍ഷന്‍ പുറത്തിറക്കിയിരിക്കുകയാണ് മോഹന്‍ലാല്‍.

പുനര്‍ ഭാവന ചെയ്ത ‘ഏഴിമലപ്പൂഞ്ചോല’ ഗാനത്തിനായി കെ എസ് ചിത്രയും മോഹന്‍ലാലും വീണ്ടും ഒന്നിച്ച് പാടുന്നത് വീഡിയോയില്‍ കാണാം. എസ് പി വെങ്കടേഷിന്റെ സം?ഗീതത്തിന് വരികള്‍ എഴുതിയിരിക്കുന്നത് പി ഭാസ്‌കരന്‍ മാസ്റ്റര്‍ ആണ്. ചിത്രയും മോഹന്‍ലാലും ചേര്‍ന്ന് തന്നെയാണ് പഴയ ഗാനവും ആലപിച്ചിരിക്കുന്നത്.

ആട് തോമയെക്കുറിച്ചുള്ള സംവിധായകന്‍ ഭദ്രന്റെ ഒരു ഇന്‍ട്രോ കൂടി ഉള്‍പ്പെടുത്തിയാണ് ഈ ഗാനം യൂട്യൂബില്‍ പങ്കുവെച്ചിരിക്കുന്നത്. ”ആട് തോമയുടെ റെയ്ബാന്‍ ഒരു മുഖാവരണമാണ്, ചങ്കുപിടയുന്നത് മറ്റാരും കാണാതിരിക്കാന്‍ തോമാ സ്വയമണിഞ്ഞ മുഖാവരണം. പക്ഷേ ഒരിക്കല്‍ അവളത് കണ്ടു, തുളസി. പൊന്നുപെങ്ങളുടെ കല്ല്യാണവിവരം തിരസ്‌കൃതനായി നിന്ന് കേട്ട് നെഞ്ചുപൊള്ളി പള്ളിമേടയിലൂടെ ഇറങ്ങിവരുമ്പോള്‍ മുഖത്ത് ചേര്‍ത്തുവെച്ച റെയ്ബാന്‍ ഗ്ലാസിനിടയിലൂടെ ഒരു കണ്ണീര്‍ച്ചാല്‍. കൊടുംവേനലില്‍ പൊള്ളിച്ചെടുത്ത കരിമ്പാറയുടെ കന്മദം.” എന്നാണ് ആ വാക്കുകള്‍.

ഡോള്‍ബി സാങ്കേതിക വിദ്യയില്‍ കൂടുതല്‍ മിഴിവേകാന്‍ കൂടുതല്‍ ഷോട്ടുകള്‍ സ്ഫടികത്തില്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. പഴയ സ്ഫടികത്തില്‍ തോമയുടെ ഇന്‍ട്രോ ആട്ടിന്‍കൂട്ടത്തില്‍ നിന്ന് ഒരു ആട്ടിന്‍കുട്ടിയെ പിടിച്ച് കൊന്ന് ചങ്കിലെ ചോര കുടിക്കുന്നതാണ്. അന്ന് 40 ആടുകളെയാണ് ഷൂട്ടിന് ഉപയോഗിച്ചത്. ഇന്ന് അത് 500 ആളുകളെ വച്ച് റീഷൂട്ട് ചെയ്തതായി ഭദ്രന്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

1995ലെ ബോക്സ് ഓഫീസില്‍ എട്ട് കോടിയിലധികം കളക്ഷന്‍ നേടിയ സ്ഫടികം ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങളില്‍ ഒന്നായിരുന്നു. ജിയോമെട്രിക്‌സ് എന്ന കമ്പനി വഴി ഏകദേശം രണ്ട് കോടി രൂപയോളം ചിലവിട്ടാണ് വീണ്ടും സ്ഫടികം തിയേറ്ററില്‍ എത്തിക്കുന്നത്.