”കോഴിക്കോട് നിന്ന് പെരിന്തൽമണ്ണക്ക് മമ്മൂക്കയും അച്ഛനും കൂടെ ബസിൽ ഒരുമിച്ചായിരുന്നു കേസ് ആവശ്യങ്ങൾക്ക് പോയിരുന്നത്, അവരുടെ സൗഹൃദം വളരുകയായിരുന്നു”; സിനിമയെ വെല്ലുന്ന കഥ| Mammootty | Advocate


നടൻ മമ്മൂട്ടിയെക്കുറിച്ച് ഒരാൾ പങ്കുവെച്ച അനുഭവക്കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. മമ്മൂട്ടി സിനിമയിലെത്തുന്നതിന് മുൻപ് അഭിഭാഷകനായിരുന്നുവെന്ന് എല്ലാവർക്കുമറിയാം. ആ സമയത്തെ ഒരു സംഭവമാണ് പോസ്റ്റിനാധാരം. മമ്മൂട്ടി വക്കീലായിരുന്ന കാലത്ത് തന്റെ അച്ഛന്റെ കേസ് വാദിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ജീജ എഴുതിയത് എന്ന പേരിലാണ് പോസ്റ്റ് വൈറലാവുന്നത്.

ജീജ വേണു എന്നയാളാണ് മമ്മൂട്ടിയുടെ വക്കീൽ ജീവിതത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. നാളുകൾക്ക് മുമ്പ് പങ്കുവെച്ച കുറിപ്പ് ഇപ്പോൾ വീണ്ടും ചർച്ചയായി മാറുകയാണ്. കെഎസ്ആർടിസി ബസ്സിൽ ജോലി ചെയ്തിരുന്ന തന്റെ അച്ഛന്റെ ബസ് അപകടത്തിൽ പെട്ടതിനെതുടർന്നുണ്ടായ കേസ് വാദിക്കാൻ മമ്മൂട്ടി എത്തിയ അനുഭവമാണ് ജീജ പങ്കുവയ്ക്കുന്നത്.

ഐ മുഹമ്മദ്കുട്ടി എന്നെഴുതിയ കേസിന്റെ രേഖകളും പോസ്റ്റിനൊപ്പം പ്രചരിക്കുന്നുണ്ട്. 1978ലാണ് സംഭവം നടക്കുന്നത്. മിലിറ്ററി സർവീസിലുണ്ടായിരുന്ന ജീജയുടെ അച്ഛൻ സർവീസിന് ശേഷം കെഎസ്ആർടിസിയിൽ ജോലിക്ക് കയറിയപ്പോഴായിരുന്നു വാഹനാപകടമുണ്ടായത്.

പെരിന്തൽമണ്ണയിൽ നിന്നും ഒറ്റപ്പാലം വഴി തൃശൂർക്ക് പോകുന്ന ബസ് ആയിരുന്നു അപകടത്തിൽ പെട്ടത്. എതിരെ വന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന മൂന്ന് പേർ അപകടത്തിൽ മരിച്ചു. പെരിന്തൽമണ്ണയിൽ നിന്നും ബസ് എടുത്ത് മൂന്ന് കിലോമീറ്റർ കഴിഞ്ഞപ്പോഴേക്കും അപകടമുണ്ടായി. ഫേസ്ബുക്ക് പോസ്റ്റ് എുതിയ ജീജയുടെ, അച്ഛൻ മാധവൻ പി എന്നയാളായിരുന്നു ബസ് ഓടിച്ചിരുന്നത്.

തുടർന്ന് ഈ കേസ് വാദിക്കാൻ നടൻ മമ്മൂട്ടി എത്തുകയും ജീജയുടെ അച്ഛൻ താരവുമായി നല്ല സൗഹൃദത്തിലാവുകയും ചെയ്തു. കോഴിക്കോട് നിന്ന് പെരിന്തൽമണ്ണക്ക് മമ്മൂക്കയും തന്റെ അച്ഛനും കൂടെ ബസിൽ ഒരുമിച്ചായിരുന്നു കേസ് ആവശ്യങ്ങൾക് പോയിരുന്നതെന്ന് ജീജ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. നീണ്ട വാദത്തിനൊടുവിൽ ജീജയുടെ അച്ഛന് അനുകൂലമായി വിധി വരികയും ചെയ്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ

ഞാൻ ജീജ എന്റെ അച്ഛനും മമ്മൂക്കയും (നമ്മുടെ മെഗാസ്റ്റാർ മമ്മൂട്ടിയും) തമ്മിലുള്ള സൗഹൃദം പങ്കുവെക്കാൻ ആണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്. ഇപ്പോൾ മമ്മൂക്ക അത് ഓർക്കുന്നുണ്ടോ എന്തോ. എന്തായാലും മറക്കാൻ തരമില്ല. അത്ര വലിയ ഒരു സംഭവം ആയിരുന്നു അത് എന്ന മുഖവുരയോടെയാണ് ജീജ കുറിപ്പ് ആരംഭിക്കുന്നത്.

ആനമങ്ങാട് ബസ് ആക്സിഡന്റ്, ഈ കേസിനെ പറ്റി ചിലരെങ്കിലും (പഴയ ആൾക്കാർ )കേട്ടുകാണും. അത് ഒരു വലിയ ബസ് ആക്സിഡന്റ് ആയിരുന്നു.1975ലോ മറ്റോ ആയിരുന്നു അത്. എന്തായാലും കേസ് ഒക്കെ നടന്നത് 1978 മുതൽ ആണ്. അച്ഛൻ മിലിറ്ററി സർവീസിന് ശേഷം കെ.എസ്.ആർ.ടി.സിയിൽ ജോലി ചെയ്യുന്ന കാലമായിരുന്നുവെന്നും ജീജ പറയുന്നത്.

പെരിന്തൽമണ്ണയിൽ നിന്ന് തൃശൂർക്ക് ഒറ്റപ്പാലം വഴി പോകേണ്ട ഒരു കെ.എസ്.ആർ.ടി.സി ബസ് ആയിരുന്നു അപകടത്തിൽ പെട്ടത്. അതിൽ പോകേണ്ട ഡ്രൈവർ എത്താഞ്ഞത് കാരണം പകരമായി അച്ഛന് പോകേണ്ടിവന്നു. രാവിലത്തെ ട്രിപ്പ് ആണ്. ബസ് എടുത്ത് ഒരു മൂന്നു കിലോമീറ്റർ ആയിക്കാണും ആനമങ്ങാട് ഒരു വലിയകൊടും വളവ് എത്തിയപ്പോൾ വളക്കാനായി ബസ് മുന്നോട്ട് പോകുമ്പോൾ എതിരെ ഒരു ജീപ്പ് ഓവർ സ്പീഡിൽ വരുന്നുണ്ടായിരുന്നു.

ആ ജീപ്പും കെ.എസ്.ആർ.ടി.സി ബസും തമ്മിൽ ഭീകരമായി കൂട്ടിയിടിച്ചു. ആ ഇടിയുടെ പരിണിത ഫലമായി ജീപ്പിൽ ഉള്ള മൂന്നുപേർ മരണപ്പെടുകയും, ആരുടെയൊ കാലു മുറിഞ്ഞുപോകുകയും ഒക്കെ ചെയ്തു. കെ.എസ്.ആർ.ടി.സി ഡ്രൈവർക്കും പരിക്ക് പറ്റി, കാലിന്. വലിയ തോതിൽ ഒന്നുമില്ലെങ്കിലും പരിക്ക് ഉണ്ട്. ജനങ്ങൾ ഓടിക്കൂടി എല്ലാവരെയും പെരിന്തൽമണ്ണ ആശുപത്രിയിൽ എത്തിച്ചു. ഡ്രൈവറും അവിടെ തന്നെ അഡ്മിറ്റ് ചെയ്യപ്പെട്ടു.

പിന്നീട് ഡ്രൈവറെ കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ ട്രിപ്പ് എടുത്ത് ബസിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. അന്നാണെങ്കിൽ ഫോണൊന്നും എവിടെയും ഇല്ല. വീട്ടിൽ ആരും ഒന്നും അറിയുന്നില്ല. റേഡിയോയിൽ ന്യൂസ് ഒക്കെ വന്നു. പേപ്പറിൽ ഒക്കെ ന്യൂസ് വന്നു. അങ്ങനെ നാട്ടിൽ വിവരമറിഞ്ഞു.

ബസ് ഓടിച്ചിരുന്ന ആ ഡ്രൈവർ എന്റെ അച്ഛൻ ( മാധവൻ എ.പി ) ഹോസ്പിറ്റലിൽ ആണെന്ന്. നാട്ടുകാർ ചിലർ പോയി പിന്നീട് അച്ഛനെ കൊയിലാണ്ടി ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് സുഖമായി വന്നു. ഇതിനൊക്കെ ശേഷം കേസ് നടക്കുകയാണ്. അച്ഛൻ അന്ന് നല്ലവണ്ണം യൂണിയൻ പ്രവർത്തനം ഒക്കെ ഉണ്ട്. അതുകൊണ്ടുതന്നെ അച്ഛന് വേണ്ടി യൂണിയൻ ഒരു വക്കീലിനെ വെച്ചു. അദ്ദേഹമാണ് ശ്രീധരൻ നായർ. ഇപ്പോൾ അദ്ദേഹം അഡ്വക്കേറ്റ് ജനറൽ ആണ്

അച്ഛൻ കേസിന്റെ ആവശ്യത്തിനായി ഇടക്കിടെ അദ്ദേഹത്തിന്റെ വീട്ടിൽ പോകാറുണ്ടായിരുന്നു. അന്ന് മന്ത്രിസഭയിൽ സി.പി.ഐ.എമ്മിന്റെ മന്ത്രി ആയിരുന്ന ശിവദാസ മേനോന്റെ മകൾ ആയിരുന്നു ശ്രീധരൻ നായരുടെ ഭാര്യ. അവരുമൊക്കെയായി നല്ല സൗഹൃദം അച്ഛൻ അവിടെ പോകുമ്പോൾ ഉണ്ടായിരുന്നു. ശ്രീധരൻ നായർ തന്റെ ജൂനിയർമാരായ സലാഹുദ്ദീൻ ( മുൻ പി.എസ്.സി ചെയർമാൻ), മുഹമ്മദ് കുട്ടി (മെഗാസ്റ്റാർ മമ്മൂട്ടി ) എന്നിവരെ ആണ് കേസ് ഏൽപ്പിക്കുന്നത്.

യൂണിയന്റെ കേസും ആണല്ലോ. അതുകൊണ്ടുതന്നെ പണ ചിലവൊന്നും അറിയേണ്ടതില്ല. കുറേ കാലത്തോളം കേസ് നിലനിന്നതിന്റെ ഭാഗമായി മമ്മൂക്കയുമായി സൗഹൃദം ഉണ്ടാക്കാൻ ആ കാലത്ത് അച്ഛന് സാധിച്ചിരുന്നു. രണ്ടു വർഷത്തോളം ഈ കേസ് നീണ്ടുപോയി. കോഴിക്കോട് നിന്ന് പെരിന്തൽമണ്ണക്ക് മമ്മൂക്കയും അച്ഛനും കൂടെ ബസിൽ ഒരുമിച്ചായിരുന്നു കേസ് ആവശ്യങ്ങൾക് പോയിരുന്നത്.

പേരുകേട്ട മിടുക്കനായ അഡ്വക്കേറ്റ് ആയ ശ്രീധരൻ നായരും ജൂനിയർമാരും നല്ലപോലെ കേസ് പഠിച്ചു. സാക്ഷി മൊഴികൾ നൂലിഴകീറി വിസ്തരിച്ചു, അതിൽ നിന്നും കിട്ടിയ ചില തുമ്പുകൾ വെച്ചു അവർ കേസ് വാദിച്ചു. നീണ്ട വാദങ്ങൾക്കൊടുവിൽ കേസ് വിജയകരമായി പൂർത്തിയായി. അച്ഛന് അനുകൂലമായി വിധി വന്നു. ആ ജീപ്പ് അമിതവേഗത്തിൽ ആയിരുന്നു വന്നത്. അതും ഒരു ജീവൻ രക്ഷിക്കാൻ ഉള്ള മരണപ്പാച്ചിൽ. ഒരു വിഷം കുടിച്ച ആളെ രക്ഷിക്കാനുള്ള മരണപ്പാച്ചിൽ ആയിരുന്നു അത്. ഒരു കൊടുംവളവിൽ വെച്ചാണ് ഇടിച്ചതും. ജീപ്പ് വരുന്നത് ബസിൽ നിന്നു കാണില്ല.

കണ്ടാൽ തന്നെ ജീപ്പിന്റെ ഓവർ സ്പീഡ് കാരണം ആണ് ഇടി നടക്കുന്നതും. ആ വിഷം കുടിച്ച ചെറുപ്പക്കാരന്റെ വീട്ടിൽ വേറെയും ദുർമരണങ്ങൾ നടന്നതായ കാര്യങ്ങൾ പിന്നീട് അറിയാൻ കഴിഞ്ഞുവത്രെ. എന്നിട്ടോ വിഷം കഴിച്ച അയാൾ മരിച്ചത് ആക്സിഡന്റിലും.

അങ്ങനെ ഏറെ വാർത്താപ്രാധാന്യം ഉള്ള ഒരു കേസ് ആയിരുന്നു ആനമങ്ങാട് ആക്സിഡന്റ് കേസ്. അതിൽ മമ്മൂക്ക ഭാഗമായിരുന്നു. അച്ഛൻ ഈ സൗഹൃദം കുറെകാലം നിലനിർത്തിയിരുന്നു. പിന്നീട് ഒക്കെ പല വഴിക്കായി. നമ്മുടെ ഇപ്പോഴത്തെ മെഗാസ്റ്റാർ മമ്മൂട്ടി ഒരു അഡ്വക്കേറ്റ് ആയിരുന്നു എന്ന് എല്ലാർക്കും അറിയാവുന്നതാണല്ലോ. അദ്ദേഹം ശ്രീധരൻ നായരുടെ ജൂനിയർ ആയിട്ടാണ് തുടങ്ങിയതെന്നും എല്ലാർക്കും അറിയാം.

ആ മുഹമ്മദ് കുട്ടി ആണ് പിന്നീട് മമ്മൂട്ടി ആയി വന്നതെന്ന് കുറെ കാലം കഴിഞ്ഞാണ് അച്ഛന് മനസ്സിലായത്. മമ്മൂക്കയുടെ സിനിമകൾ എല്ലാം ഞങ്ങളെ അച്ഛൻ തിയേറ്ററിൽ കൊണ്ടുപോയി കാണിച്ചു തരാറുണ്ടായിരുന്നു. പുതുയതായി ഇറങ്ങുന്ന എല്ലാ സിനിമകളും കാണാൻ ഉള്ള ഭാഗ്യം അന്നൊക്കെ ഞങ്ങൾക്ക് ഉണ്ടായിരുന്നു. അന്നൊക്കെ സ്‌കൂളിൽ ഒക്കെ കൂട്ടുകാരോട് മമ്മൂക്ക എന്റെ അച്ഛന്റെ സുഹൃത്താണെന്ന് പറഞ്ഞു ഗമ കാണിച്ചിട്ടുണ്ട്.

പക്ഷെ ആർക്കും വലിയ വിശ്വാസം വന്നിരുന്നില്ല. കഥ പറയുമ്പോൾ എന്ന സിനിമയിൽ ശ്രീനിവാസനെ പോലെ ആണെന്ന് ഇപ്പോളൊക്കെ ഞാനും അച്ഛനോട് പറയാറുണ്ട്. അദ്ദേഹം ഇപ്പോൾ എത്രയോ ഉയരങ്ങൾ കീഴടക്കി നിൽക്കുന്നു. ഇതൊക്കെ എവിടുന്ന് ഓർമിക്കാൻ. എന്നാലും ആ കാലം പരാമർശിച്ചാൽ ഓർമ വരുക തന്നെചെയ്യും. അദ്ദേഹം ജൂനിയർ ആയി പ്രാക്റ്റീസ് ചെയ്യുമ്പോൾ വന്നൊരു കേസ്. അങ്ങനെ ആനമങ്ങാട് ആക്സിഡന്റ് കേസുമായി ബന്ധപ്പെട്ട് നമ്മുടെ മമ്മൂക്കയുമായി എന്റെ അച്ഛന് സൗഹൃദമുണ്ടാക്കാൻ സാധിച്ചു.

ഡയറി എഴുതുന്ന ശീലം അച്ഛന് പണ്ടുമുതലെ ഉണ്ടായിരുന്നതുകൊണ്ട് എല്ലാം മറക്കാതെ അച്ഛൻ സൂക്ഷിച്ചിരുന്നു. ആ രേഖകളും അച്ഛന്റെ കയ്യിൽ ഇന്നും ഉണ്ട്. ഇതെല്ലാം അച്ഛന്റെ മനസിന്റെ താളുകളിലെ മറക്കാനാവാത്ത ഓർമകളാണ്.