”വരുന്നു, അടിക്കുന്നു, ശേഷം സൗബിൻ ബൈ പറഞ്ഞ് പോയി”; കട്ട് ചെയത് പോകുന്ന കഥാപാത്രമാകുമെന്ന് കരുതിയാണ് കമിറ്റ് ചെയ്തതെന്ന് ലിയോണ ലിഷോയ്| Leona Lishoy| Soubin Shahir| Mayanadhi
ആഷിഖ് അബു സംവിധാനം ചെയ്ത് ഹിറ്റ് ചിത്രം മായാനദിയിലാണ് സൗബിൻ ഷാഹിറും ലിയോണ ലിഷോയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. അതിഥി കഥാപാത്രമായ സൗബിന് ആകെയുള്ള സീൻ ലിയോണയുമൊന്നിച്ചുള്ള കോമ്പിനേഷൻ സീൻ ആയിരുന്നു. പക്ഷേ അന്ന് സൗബിൻ തന്നോട് സംസാരിച്ചിട്ട് കൂടിയില്ല എന്ന് പറയുകയാണ് ലിയോണ. സൗബിൻ വന്ന് തന്നെ മുഖത്തടിച്ചിട്ട് പോയി എന്നാണ് താരം പറയുന്നത്.
മാത്രമല്ല സൗബിനുമായുളള സീൻ ഒറ്റ ടേക്ക് കൊണ്ട് തന്നെ ശരിയാവുകയും ചെയ്തു. സൗബിൻ വന്നു, അടിച്ചിട്ട് പോയി. അഞ്ച് മിനിറ്റത്തെ പരിപാടിയേ ഉണ്ടായിരുന്നുള്ളു. പക്ഷേ ആരാധകർ ആ സീൻ ഏറ്റെടുത്തു. തനിക്ക് വളരെയധികം ഹൈപ്പ് കിട്ടിയ സിനിമയാണ് മായാനദി എന്നാണ് ലിയോണ പറയുന്നത്.
”സിനിമ ഇങ്ങനെയാകുമെന്ന് ഞാൻ വിചാരിച്ചില്ല. ഞാൻ ഒന്നും വിചാരിച്ചില്ല. തീയേറ്ററിൽ നിന്നിറങ്ങിയപ്പോൾ ഞാൻ സർപ്രൈസ് ആയി ശെരിക്കും. സിനിമയിൽ അഭിനയിക്കുമ്പോഴേ ഡയലോഗുകൾ പറയുമ്പോഴേ ഒന്നും ഇത് ഇത്രയും റീച്ച് കിട്ടുന്ന സിനിമയാകുമെന്ന് കരുതിയേയില്ല. എന്റേത് കട്ട് ചെയ്ത് പോകുന്ന കഥാപാത്രമാകുമെന്നാണ് അഭിനയിക്കുമ്പോൾ വിചാരിച്ചത്. എന്നെ ഞെട്ടിച്ച് കളഞ്ഞ ഒരു സിനിമയായിരുന്നു മായാനദി”- ലിയോണ വ്യക്തമാക്കി.
മലയാള സിനിമയിലെ നിരവധി യുവ താരങ്ങളെ അണിനിരത്തി സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ദി ജിന്ന് ആണ് ലിയോണയുടെ ഏറ്റവും പുതിയ സിനിമ. നടൻ സൗബിൻ ഷാഹിറും ചിത്രൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശാന്തി ബാലചന്ദ്രൻ, നിമിഷ സജയൻ, ജിലു ജോസഫ്, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ തന്നെ സംവിധാനം ചെയ്ത് ഈ വർഷം പുറത്തിറങ്ങിയ ചതുരത്തിലും ലിയോണ അഭിനയിച്ചിരുന്നു.
സിനിമാ-സീരിയൽ അഭിനേതാവായ ലിഷോയിയുടെ മകളായ ലിയോണ 2012ൽ റെജി നായർ സംവിധാനം ചെയ്ത കലികാലം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരുന്നത്. പിന്നീട് ജവാൻ ഓഫ് വെള്ളിമല എന്ന ചിത്രത്തിലെ കഥാപാത്രം താരത്തിന് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തു. 2017ൽ പുറത്തിറങ്ങിയ മായാനദിയിലെ സമീറ എന്ന കഥാപാത്രമായിരുന്നു താരത്തിന് ശരിക്കും ഒരു കരിയർ ബ്രേക്ക് നൽകിയത്. പിന്നീടങ്ങോട്ട് ശ്രദ്ധിക്കപ്പെടുന്ന ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ ലിയോണയ്ക്ക് കഴിഞ്ഞു.