” അന്നുതൊട്ട് ഇന്നുവരെ ദിലീപ് എന്നല്ല ദിലീപേട്ടന്‍ എന്നാണ് പറയുന്നത്, എനിക്ക് ഏറ്റവും ഇഷ്ടമായി തോന്നിയതാണ് അതാണ്” ജഗദീഷ് മനസുതുറക്കുന്നു | Jagadish |



വാസവ്യൂഹം എന്ന ചിത്രത്തിനുശേഷം കൃഷാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് പുരുഷപ്രേതം. മാര്‍ച്ച് 24ന് സോണി ലിവിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തുകയാണ്. കൊച്ചി പശ്ചാത്തലമായി വികസിക്കുന്ന കഥയാണ് പുരുഷ പ്രേതം. ചിത്രത്തില്‍ വ്യത്യസ്തമായ കഥാപാത്രമായെത്തുകയാണ് നടന്‍ ജഗദീഷ്.

ഒരു പൊലീസുകാരന്റെ വേഷത്തിലാണ് ജഗദീഷ് എത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ തന്നെ ആളുകളെ ഏറെ രസിപ്പിച്ചിരുന്നു. ആവാസവ്യൂഹം എന്ന ചിത്രം റിലീസ് ചെയ്യുന്നതിനും മുമ്പാണ് ഈ ചിത്രം തെരഞ്ഞെടുത്തതെന്നാണ് ജഗദീഷ് പറയുന്നത്. നവാഗത സംവിധായകന്‍ മുന്നോട്ടുവെച്ച ഈ കഥാപാത്രം ഏറ്റെടുക്കാന്‍ തന്നെ പ്രേരിപ്പിച്ച കാര്യം പറയുകയാണ് അദ്ദേഹം.

” എനിക്ക് കഥ ഇഷ്ടമായി. ഒന്ന്, എന്റെ കഥാപാത്രം ഇഷ്ടമായി. എനിക്ക് ഏറ്റവും ഇഷ്ടമായി തോന്നിയത് അന്നുതൊട്ട് ഇന്നും പറയുന്ന കാര്യം ദിലീപ് എന്നല്ല ദിലീപേട്ടന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര് പറയുന്നത്. ദിലീപ് എന്നല്ലേ സാധാരണയായി പറയുന്നത്. ദിലീപേട്ടന്‍ എന്നു പറയുമ്പോള്‍ അതിനകത്ത് സ്‌റ്റേഷനിലും നാട്ടിലുമുള്ള സ്വീകാര്യത പ്രതിഫലിക്കുന്നുണ്ട്. അയാളുടെ സീനിയോറിറ്റിയുണ്ട്. സീനിയോറിറ്റിയും ജീവിതാനുഭവവും കൂടെയുള്ള മനുഷ്യനെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് സ്‌നേഹവുമുണ്ടാകും. സഹപ്രവര്‍ത്തകരോടുള്ള സ്‌നേഹവും ഇഷ്ടവുമൊക്കെയുണ്ടാകും. ഇതൊക്കെയുണ്ടാകുമ്പോഴും പച്ചയായ മനുഷ്യന്റെ ദൗര്‍ബല്യങ്ങളുമുണ്ടാകും. ഇതൊക്കെ കഥാപാത്രത്തിലുണ്ടെന്ന് കഥ പറഞ്ഞപ്പോള്‍ മനസിലായി.” മീഡിയവണ്ണിന് നല്‍കിയ അഭിമുഖത്തില്‍ ജഗദീഷ് പറഞ്ഞു.

നല്ല മൂവിമേക്കറായിരിക്കും എന്ന തോന്നലിലാണ് കൃഷാന്തിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയതെന്നും അദ്ദേഹം പറഞ്ഞു. അതിനുശേഷമാണ് കൃഷാന്തിന്റെ ചിത്രമായ ‘ആവാസവ്യൂഹ’ത്തിന് അവാര്‍ഡ് കിട്ടുന്നത്. എനിക്ക് തെറ്റിയിട്ടില്ലയെന്ന തോന്നലായിരുന്നു അപ്പോള്‍ മനസിലുണ്ടായതെന്നും ജഗദീഷ് പറഞ്ഞു.

ഒരുപാട് സിനിമകള്‍ ചെയ്യുന്നതിലല്ല താല്‍പര്യം. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുന്നതിലാണ്. അതിലാണ് ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.