പികെ റോസിക്ക് റോസാപൂക്കളാൽ ആദരം; മലയാളസിനിമയിലെ ആദ്യ ദളിത് നായികയുടെ 120ാം ജൻമവാർഷികം ആഘോഷിച്ച് ഗൂഗിൾ/PK Rocy
ജീവിച്ചിരുന്ന സമയത്ത് ഒരിക്കൽപ്പോലും അർഹിക്കുന്ന ആദരം ലഭിക്കാതെ ആരാരും ഓർക്കാത്ത രീതിയിൽ അടിച്ചമർത്തപ്പെട്ട മലയാളത്തിലെ ആദ്യ ദളിത് നായികയാണ് പികെ റോസി. 2013ൽ കമൽ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെയാണ് പിന്നെയും ആളുകൾ റോസിയെ അറിയാനും മനസിലാക്കാനും ശ്രമിച്ചത്.
ഇന്ന് ഫെബ്രുവരി 10, അവരുടെ 120മത്തെ ജൻമവാർഷികമാണ്. ഇത് ഓർത്തെടുക്കുകയാണ് ഗൂഗിൾ. അതിനായി ഗൂഗിൾ അവരുടെ ഹോം പേജിൽ ഡൂഡിൽ തന്നെ ഒരുക്കിയിട്ടുണ്ട്.
പ്രത്യേക ദിവസങ്ങളിൽ വ്യക്തികളെയോ, സംഭവങ്ങളെയോ ഓർക്കാൻ ഗൂഗിൾ തങ്ങളുടെ ലോഗോയ്ക്കൊപ്പം ഒരുക്കുന്ന പ്രത്യേക ആർട്ടിനാണ് ഡൂഡിൽ എന്ന് പറയുന്നത്. പികെ റോസിയുടെ ഛായ ചിത്രമാണ് ഗൂഗിൾ ഇന്ന് ഹോം പേജിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇതിൽ ക്ലിക്ക് ചെയ്താൽ പികെ റോസിയുടെ വിവരങ്ങളിലേക്ക് നയിക്കും.
1903 ഫെബ്രുവരി 10ന് തിരുവനന്തപുരത്ത് ജനിച്ച രാജമ്മ എന്ന റോസി ആദ്യമലയാള സിനിമയായ ജെ സി ഡാനിയലിൻറെ വിഗതകുമാരനിലെ നായികയായിരുന്നു. കേരളത്തിലെ ആദ്യ നിശബ്ദചിത്രമായ ഇത് തിരുവനന്തപുരം കാപ്പിറ്റോൾ തിയേറ്ററിലാണ് റിലീസ് ചെയ്തത്. അഭിനയം എന്ന വാക്ക് തിരിച്ചറിയും മുൻപേ അഭിനയത്തെ അഭിനിവേശത്തോടെ സമീപിച്ച വ്യക്തി, എന്ന് വേണമെങ്കിൽ റോസിയെ വിശേഷിപ്പിക്കാം.
ഇതിൻറെ പേരിൽ തന്നെ കടുത്ത ആക്രമണമാണ് റോസി ഏറ്റുവാങ്ങിയത്. അക്രമികളും ജാതി ഭ്രാന്തന്മാരും റോസിയുടെ വീട് വളഞ്ഞ് കല്ലെറിയുകയും തീവെച്ച് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. താൻ അഭിനിയിച്ച ആദ്യ സിനിമ തീയറ്ററിൽ കാണാൻ എത്തിയ റോസിയെ ചിലർ കൈയ്യേറ്റം ചെയ്യുക വരെയുണ്ടായി.
സവർണ്ണ കഥാപാത്രത്തെ കീഴ് ജാതിക്കാരി അഭിനയിച്ചു എന്ന് പറഞ്ഞാണ് തിയറ്ററിൽ റോസി കടന്നുവന്നപ്പോൾ ഒരു വിഭാഗം അധിക്ഷേപിച്ചത്. അന്ന് തീയറ്ററിന് തീയിട്ട സംഭവവും ഉണ്ടായി. തിരുവനന്തപുരം ചാല കമ്പോളത്തിൽ വച്ച് പരസ്യമായി റോസിയെ വസ്ത്രാക്ഷേപം ചെയ്യുന്ന അവസ്ഥയും ഉണ്ടായി.
തിരുവനന്തപുരം തൈക്കാട് ആശുപത്രിയ്ക്കു സമീപമായിരുന്നു റോസിയുടെ വീട്. ദളിത് വിഭാഗത്തിൽനിന്ന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത ദരിദ്രകുടുംബത്തിലെ അംഗമായിരുന്നു. വിഗതകുമാരനിൽ അഭിനയിച്ചതിനെത്തുടർന്ന് റോസിക്കും വീട്ടുകാർക്കും സമൂഹം ഭ്രഷ്ട് കല്പിച്ചപ്പോൾ ഇവരുടെ വിവാഹം പോലും നടന്നില്ല. ഒടുവിൽ റോസി ഒരു ഡ്രൈവറുടെ കൂടെ തമിഴ്നാട്ടിലേക്ക് ഒളിച്ചോടിയെന്നാണ് വിവരം. വീട് വിറ്റ് വീട്ടുകാരും തിരുവനന്തപുരം വിട്ടു.
റോസിയെന്ന പേര് സിനിമയ്ക്കുവേണ്ടി സ്വീകരിച്ചതാവാമെന്നും യഥാർത്ഥ പേര് രാജമ്മ എന്നാണ് ചില വെളിപ്പെടുത്തലുകൾ ഉണ്ട്. നാഗർകോവിലിലെ വടശേരി തെരുവിലാണ് രാജമ്മ ജീവിച്ചിരുന്നതെന്നും 1988 ൽ ഇവർ മരണപ്പെട്ടുവെന്നും പിന്നീട് കണ്ടെത്തിയിട്ടുണ്ട്. നാടകത്തിൽ നിന്നാണ് റോസി സിനിമയിലെത്തിയത്. അഭിനയിക്കാൻ അറിയാതിരുന്ന റോസി, സംവിധായകൻ പറഞ്ഞ രീതിയിൽ കാര്യങ്ങൾ ചെയ്യുകയായിരുന്നുവെന്ന് സിനിമയുടെ നിർമ്മാതാവും സംവിധായകനുമായിരുന്ന ജെസി ഡാനിയേൽ സൂചിപ്പിച്ചിരുന്നു.