”എന്റെ അച്ഛന്‍ കരഞ്ഞിട്ടുവരെ ഞാന്‍ കണ്ടിട്ടുണ്ട്, അപ്പോഴൊക്കെ തോന്നിയിട്ടുണ്ട്, ബിഗ് ബോസില്‍ പോകേണ്ടായിരുന്നുവെന്ന്” ബിഗ് ബോസിനുശേഷം മനസുവിഷമിപ്പിച്ച ആ സംഭവങ്ങള്‍ വെളിപ്പെടുത്തി ദില്‍ഷ പ്രസന്നന്‍ |Bigg Boss | Dilsha Prasannan


ലയാളം ബിഗ് ബോസില്‍ ടൈറ്റില്‍ വിന്നറാകുന്ന ആദ്യ സ്ത്രീയാണ് സീസണ്‍ ഫോര്‍ വിജയിയാ ദില്‍ഷ പ്രസന്നന്‍. ദില്‍ഷ ടൈറ്റില്‍ നേടിയതിന്റെ പേരില്‍ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഡോ.റോബിനുമായുള്ള ബന്ധമാണ് ദില്‍ഷയെ ടൈറ്റില്‍ വിന്നറാക്കിയതെന്നും റോബിന്റെ ആരാധകരാണ് ദില്‍ഷയ്ക്ക് വോട്ട് ചെയ്തത് എന്ന തരത്തിലായിരുന്നു വിമര്‍ശനം.

ഇത്തരം വിമര്‍ശനങ്ങള്‍ തന്നെയും കുടുംബത്തെയും വലിയ തോതില്‍ വിഷമിപ്പിച്ചുവെന്ന് തുറന്നുപറയുകയാണ് ദില്‍ഷ. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ദില്‍ഷ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.

” ബിഗ് ബോസ് ടൈറ്റിലിന് ഞാന്‍ അര്‍ഹയല്ലയെന്ന് പറഞ്ഞത് ഏറെ വിഷമിപ്പിച്ചിരുന്നു. എന്റെ വിഷമത്തേക്കാള്‍ ഞാന്‍ കാരണം എനിക്ക് ചുറ്റുമുള്ളവര്‍ വിഷമിക്കുന്നതായിരുന്നു എന്നെ ഏറ്റവുമധികം ബാധിച്ചത്. അവര് സങ്കടപ്പെടുന്നത് കാണുന്നത് എനിക്ക് വലിയ സങ്കടമാണ്. അത് ചേച്ചിയായാലും അനിയത്തിയായാലും അച്ഛനായാലും അമ്മയായാലും.”

”ഒരാളും എന്നെക്കുറിച്ച് മോശമായി പറഞ്ഞ സംഭവങ്ങള്‍ ഇതുവരെയുണ്ടായിട്ടില്ല. ബിഗ് ബോസില്‍ വന്നശേഷമാണ് ഇങ്ങനെ കുറേ വിവാദങ്ങളും ഒക്കെ വരുന്നത്. അച്ഛനും അമ്മയ്ക്കുമൊക്കെ അത് പുതിയതാണ്. അവരത് കാണുമ്പോള്‍ അവര്‍ക്ക് ഭയങ്കര വിഷമമായിരുന്നു. എന്റെ അച്ഛന്‍ കരഞ്ഞിട്ട് വരെ ഞാന്‍ കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ ഞാന്‍ ചിന്തിച്ചിട്ടുണ്ട് ബിഗ് ബോസില്‍ പോകണ്ടായിരുന്നു, ഞാനെടുത്ത തീരുമാനം തെറ്റായിരുന്നുവെന്നൊക്കെ അപ്പോഴെനിക്ക് തോന്നിയിട്ടുണ്ട്. കാരണം ഞാന്‍ കാരണം അവര് വിഷമിക്കുന്നു, ചേച്ചിയും അനിയത്തിയും വിഷമിക്കുന്നു, അവര്‍ കുറേ തെറി കേള്‍ക്കുന്നു എന്താവശ്യത്തിന്?” ദില്‍ഷ പറയുന്നു.

ഇത്തരം പ്രതിസന്ധികള്‍ തന്നെ കുറേക്കൂടി സ്‌ട്രോങ് ആക്കിയിട്ടുണ്ടെന്നും അതിനാല്‍ ഇപ്പോള്‍ ഈ സംഭവങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ വിഷമമില്ലെന്നും ദില്‍ഷ വ്യക്തമാക്കി. ‘ അങ്ങനെയൊക്കെ അനുഭവിച്ചിട്ടാണെങ്കിലും ഇപ്പോള്‍ ഞാന്‍ ഭയങ്കര സ്‌ട്രോങ്ങാണ്. ഇത്രയും ഞാന്‍ കേട്ടു. ഇനി അതിലും വലുതായിട്ട് എന്തെങ്കിലും കേള്‍ക്കാനുണ്ടോയെന്ന് ചോദിച്ചാല്‍ എനിക്ക് അറിഞ്ഞുകൂടാ. അതുകൊണ്ട് ഇപ്പോള്‍ എനിക്ക് അതൊന്നും ഏല്‍ക്കുന്നില്ല, സത്യത്തില്‍.”

നൂറുദിവസം ബിഗ് ബോസില്‍ നിന്നതിനേക്കാള്‍ കൂടുതല്‍ അവിടെ നിന്നും പുറത്തിറങ്ങിയശേഷം അനുഭവിച്ചിട്ടുണ്ട് എന്ന് തോന്നിയിട്ടുണ്ട്. ഇങ്ങനെയൊക്കെ അനുഭവിക്കേണ്ടിവരും, അല്ലെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ കേള്‍ക്കേണ്ടിവരുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല. അതിന് മാത്രം എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. ഞാനെന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ എനിക്കതിന് ഒരു കാരണമുണ്ട്. കര്‍മ്മയെന്ന് പറയുന്നതില്‍ ഒരുപാട് വിശ്വസിക്കുന്നയാളാണ് ഞാന്‍. ഞാന്‍ തെറ്റായിട്ട് എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് അനുഭവിക്കാന്‍ ഞാന്‍ ബാധ്യസ്ഥയാണ്. ഇന്നല്ലെങ്കില്‍ നാളെ അത് അനുഭവിച്ചിട്ടേ ഇവിടുന്ന് പോവുകയുള്ളൂവെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍.” ദില്‍ഷ പറഞ്ഞു.