”ഇവടിപ്പൊ എന്താ ഇണ്ടായേ”; പടങ്ങൾ റോസ്റ്റ് ചെയ്ത യൂട്യൂബർ താരത്തെ മമ്മൂട്ടി നേരിൽ കണ്ടപ്പോൾ; അനുഭവം തുറന്ന് പറഞ്ഞ് ശരത് | Mammootty| yutuber |


കാലത്തിനൊപ്പം സിനിമ മാറുന്നത് പോലത്തന്നെ സിനിമ റിവ്യൂ ചെയ്യുന്ന രീതിയിലും ഇന്ന് വലിയ മാറ്റമുണ്ടായിട്ടുണ്ട്. സമൂഹമാധ്യമത്തിന്റെ സ്വാദീനം ഈ മേഖലയേയും ബാധിച്ചു എന്ന് വേണം പറയാൻ. സിനിമ റിലീസ് ചെയ്ത അതേ ദിവസം തന്നെ യൂട്യൂബിലും ഫേസ്ബുക്കിലുമെല്ലാം വളരെ വിശദമായ റിവ്യൂവും വന്നിട്ടുണ്ടാകും. എന്നാൽ ഈയിടെ നെ​ഗറ്റീവ് റിവ്യൂകൾ പലതും സിനിമയെത്തന്നെ നശിപ്പിക്കുമെന്നാരോപിച്ച് ചില നടൻമാരും സംവിധായകരും രം​ഗത്തെത്തിയിരുന്നു.

ഇതിനിടെ യൂട്യൂബർ ശരത് മേനോൻ നടൻ മമ്മൂട്ടിയെ കാണാനിടയായ സാഹചര്യം വിവരിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. താരം എല്ലാ സിനിമകളും ചെയ്യുന്നപോലത്തന്നെ മമ്മൂട്ടിയുടെ സിനിമകളും റിവ്യൂ ചെയ്തിരുന്നു. യൂട്യൂബർമാരുടെ ഭാഷയിൽ പറഞ്ഞാൽ റോസ്റ്റ് ചെയ്തു എന്ന് വേണമെങ്കിൽ പറയാം.

മമ്മൂട്ടിയുടെ ചിത്രീകരണം നടക്കുന്ന കണ്ണൂർ സ്ക്വാഡ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ശരത് താരത്തിന് താരത്തെ കാണാൻ അവസരം ലഭിച്ചത്, പൂനയിൽ വെച്ചുള്ള ലൊക്കേഷനിൽ മമ്മൂട്ടിയെ കാണുന്നത് വരെ, താരത്തിന് തന്നെ അറിയില്ല എന്നായിരുന്നു ശരത് കരുതിയിരുന്നത്. എന്നാൽ മമ്മൂട്ടി തന്റെ എല്ലാ വീഡിയോകളും കണ്ടിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ താൻ വളരെയധികം അത്ഭുതപ്പെട്ടു എന്നാണ് താരം പറയുന്നത്.

ഞാൻ മമ്മൂക്കയുടെ ഒപ്പമുള്ള ഫോട്ടോ എടുത്തു. അത് കഴിഞ്ഞും മമ്മൂക്ക ഒരു 10 മിനിറ്റ് എന്നോട് സംസാരിച്ചു. അപ്പൊ മൊബൈലിൽ ഒരു സെൽഫി എടുത്തോട്ടെ ഇക്കാ എന്ന് ചോദിച്ചു. അതിനെന്താ എടുത്തോ എന്ന് അദ്ദേഹവും പറഞ്ഞു. ആ ഫോട്ടോ ആണ്‌ താഴെ.

അങ്ങനെ കുറച്ച് നേരം സംസാരിച്ചിട്ട് “അപ്പൊ ശരി” എന്ന് പറഞ്ഞു തോളത്ത് ഒരു തട്ടും തന്ന് മമ്മൂക്ക അടുത്തുള്ള കാറിൽ കയറി ചിരിച്ച് കൊണ്ട് കൈയും വീശി ഷൂട്ടിങ് നടക്കുന്ന ലൊക്കേഷനിലേക്ക് പോയി. ക്രോണിക്ക് ബാച്ചിലർ പടക്കം പൊട്ടിയ ശേഷം ഇന്നസെന്റിനെ പോലെ ” ഇവടിപ്പ ന്താ ഇണ്ടായേ ” എന്ന അവസ്ഥയിൽ ആയിരുന്നു തിരിച്ച് കാറിലേക്ക് നടക്കുമ്പോൾ ഞാനും.

മമ്മൂട്ടിയുടെ സിനിമകൾ റോസ്റ്റ് ചെയ്തതിനു മമ്മൂട്ടി ഫാൻസിന്റെ വായീന്ന് കേട്ട തെറിക്ക് കയ്യും കണക്കുമില്ല. പക്ഷേ സാക്ഷാൽ മമ്മൂട്ടി തന്നെ അതൊക്കെ കാണുകയും അവയൊക്കെ വെറും ഒരു entertainment content എന്ന നിലയ്ക്ക് എടുക്കുകയും യഥാർത്ഥ സ്പോർറ്റ്സ്മാൻ സ്പിരിറ്റോടെ എഞ്ചോയ് ചെയ്യാറുമുണ്ട് എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വലിയൊരു ആശ്വാസവും സന്തോഷം തരുന്ന ഒരു കാര്യവുമാണ്- ശരത് വ്യക്തമാക്കി.

ശരത് മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ

ഒരൽപം പേടിയോടെ ആണ്‌ പൂനെയിലെ “കണ്ണൂർ സ്‌ക്വാഡിന്റെ” (Kannur Squad) ലൊക്കേഷനിലേക്ക് ഞാൻ ചെന്നത്. പേടി എന്ന് പറയാൻ പറ്റില്ല, ഒരു വ്യാകുലത കലർന്ന ഭയം. ഇനി അഥവാ മമ്മൂട്ടി എങ്ങാനും എന്റെ വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലോ. ഏയ്….. അങ്ങനെ വരാൻ വഴിയില്ല. നമ്മടേത് ഒരു ചെറിയ ചാനൽ ആണല്ലോ. പിന്നെ ഷൂട്ടിങ് തിരക്കിനും, പ്രമോഷൻ പരിപാടികൾക്കും, ഇന്റർവ്യൂവിനും ഒക്കെ ഇടയിൽ മമ്മൂക്കയ്ക് എവിടാ യൂട്യൂബ് നോക്കാൻ നേരം. അഥവാ നോക്കിയാൽ തന്നെ നമ്മടെ വീഡിയോസ് ഒക്കെ കണ്ടു ആളെ തിരിച്ചറിയാൻ സാധ്യത വളരെ കുറവാ. ആ ഒരു ധൈര്യത്തിൽ ആണ്‌ ലൊക്കേഷനിൽ ചെന്നത്. തലേ ദിവസം പ്രൊഡക്ഷൻ കൺഡ്രോളർ സനൂപ് എന്നെ വിളിച്ച് പൂനെയിൽ ഷൂട്ടിങ് ക്രൂവിന് ഒരു ചെറിയ ഹെൽപ്പ് വേണമെന്ന് പറഞ്ഞപ്പോ ഞാനത് ചെയ്ത് കൊടുത്തിരുന്നു. ആ കാര്യം ഒക്കെ സനൂപിനോട് സംസാരിച്ചു കൊണ്ട് നിന്നപ്പോ ആണ്‌ “OUTSPOKEN അല്ലെ “”എന്നൊരു ചോദ്യം പിറകിൽ നിന്ന് കേട്ടത്. നോക്കിയപ്പോ പടത്തിന്റെ സ്ക്രിപ്റ്റ് റൈറ്റർ ഷാഫിയാണ്.

“അമ്പടാ…. നിന്നെ ഞാൻ നോക്കി നടക്കുവാരുന്നു. ഇപ്പഴാ കയ്യിൽ കിട്ടിയത്”

എന്നൊരു ഡയലോഗും ആക്ഷൻ സീക്വൻസുമാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷേ എഴുത്തുകാരൻ ക്ളീഷേ ബ്രേക്ക് ചെയ്ത് കെട്ടിപ്പിടിച്ചു നേരിട്ട് കണ്ടതിൽ ഉള്ള സന്തോഷം അറിയിച്ചു. എന്റെ വീഡിയോസ് എല്ലാം കാണാറുണ്ടെന്നും നല്ലതാണെന്നും പറഞ്ഞപ്പോ അടി വയറ്റിൽ അരുൺ ഐസ്ക്രീം വീണ എഫക്റ്റ്! സെറ്റിൽ ബാക്കിയുള്ളവരെയും ഷാഫി തന്നെ പരിചയപ്പെടുത്തി. ഭാഗ്യം, ആരും അക്രമകാരികൾ അല്ല ! എന്ന് മാത്രമല്ല വളരെ ഫ്രണ്ട്ലി ആയിരുന്നു താനും. അപ്പൊ സിനിമാക്കാര് ഞാൻ ഉദ്ദേശിച്ച പോലെ അല്ല…! അപ്പൊ ഇത്ര ഒക്കെ ഫ്രണ്ട്ഷിപ്പ് ആയ സ്ഥിതിക്ക് ഞാൻ ഒരു ഡിമാൻഡ്‌ അറിയിച്ചു. ഇക്കയെ കാണണം, ഫോട്ടോ എടുക്കണം!!!

വഴിയേ പോയ വയ്യാവേലിയെ ഫോൺ വിളിച്ച് വരുത്തിയല്ലോ എന്ന് ഷാഫി ഓർത്ത് കാണും 😁 പക്ഷേ അന്ന് ആകെ 2 ഷോട്ടെ എടുക്കാൻ ബാക്കി ഉണ്ടായിരുന്നുള്ളു. നിന്ന് തിരിയാൻ സ്ഥലമില്ലാത്ത പൂനെയിലെ തിരക്കേറിയ ഗണേഷ് പേട്ടിലെ സ്ട്രീറ്റും, ട്രാഫിക്കും, ഷൂട്ടിങ് കാണാൻ ഹിന്ദിക്കാരടക്കം വൻ ജനത്തിരക്കും. അത് കൊണ്ട് ഞാൻ നിര്ബന്ധിച്ചില്ല. അവരുടെ തിരക്കും നമ്മൾ മനസ്സിലാക്കണമല്ലോ. എങ്കിലും ആൾക്കൂട്ടത്തിൽ ഒളിച്ചു നിന്ന് കൈ എത്തും ദൂരത്ത് മമ്മൂക്കയെ കണ്ടു. ഷൂട്ടിങ് കണ്ടു. വണ്ടിയുടെയും ബഹളത്തിന്റെയും ആൾക്കൂട്ടത്തിന്റെയും നടുവിൽ Calm & Quiet ആയി തന്റെ ഭാഗം ഷൂട്ട് ചെയ്ത് അദ്ദേഹം വണ്ടിയിൽ കയറി മടങ്ങി. “ഏജ് ഇൻ റിവേഴ്‌സ് ഗിയർ ഡാ” എന്നൊക്കെ ആളുകൾ ട്രോളുമെങ്കിലും സംഗതി സത്യമാണെന്ന് എനിക്ക് തോന്നി. എന്താ ഒരു ലുക്ക്. എന്താ ഒരു ഗ്ളാമർ. ബ്ളാക്ക് ഷർട്ടും ബ്ളാക്ക് പാന്റ്സും ഇട്ടു ആൾ തിരക്കുള്ള സ്ട്രീറ്റിൽ ജനങ്ങളെ വകഞ്ഞു മാറ്റി മമ്മൂക്ക നടന്നു വരുന്നത് കണ്ടപ്പോ പെട്ടെന്ന് എനിക്ക് ഓർമ്മ വന്നത് ഷണ്മുഖനെ ആണ്‌. കാരയ്ക്കാമുറി ഷണ്മുഖനെ!

പിറ്റേന്ന് എനിക്ക് മഹീന്ദ്രയുടെ ലീഡർഷിപ്പ് കോൺഫറൻസിന് നാസിക്കിൽ എത്തണം. നന്ദഗോപൻ മാരാർ പറഞ്ഞ റിസർവ് ബാങ്കിന്റെ നോട്ടടിക്കുന്ന കമ്മട്ടം ഉള്ള നാസിക്ക്. പോകുന്നത് എം ജി റോഡ് വഴിയാണ്. അവിടെയാണ് അന്നത്തെ ഷൂട്ട്. എന്നാൽ അത് വഴി ഒന്ന് കേറിയിട്ട് പോകാമെന്നു കരുതി. പറ്റിയാൽ ഇന്ന് മമ്മൂക്കയെ കാണണം. ഞാൻ ആരാണെന്നു പുള്ളി മനസ്സിലാക്കും മുമ്പ് ഒരു ഫോട്ടോയും എടുത്ത് ഒള്ള ഉയിരും കൊണ്ട് ഓടി തള്ളണം. ഇതാണ് പ്ലാൻ! ഇത് പോലെ എത്ര യുദ്ധമുറകളും ഒളിപ്പോരും ഈ പഴശ്ശി നടത്തിയിരിക്കുന്നു. പക്ഷേ യൂണിറ്റും ക്രൂവും ഷൂട്ട് നടക്കുന്ന ലൊക്കേഷനിലേക്ക് പോയിരുന്നു. പ്രൊഡക്ഷൻ കൺഡ്രോളർ പ്രശാന്ത് ചേട്ടൻ വാട്ട്സാപ്പിൽ അയച്ച് തന്ന സ്പോട്ടിൽ ചെന്നപ്പോ പുതിയതായി തുടങ്ങിയ യൂട്യൂബ് ചാനലിന്റെ കമന്റ് സെക്ഷൻ പോലെ ശൂന്യം, ശാന്തം, നിശബ്ദം…. ജോഷി ചതിച്ചാശാനേ! പൂജപ്പുര ജയിലിൽ ഷൂട്ടിങ്ങിനു വേണ്ട എല്ലാ സഹായവും ചെയ്ത് കൊടുത്ത കുഞ്ഞച്ചൻ ചേട്ടനെ ചതിച്ച ജോഷിയുടെ മുഖഛായ ഉണ്ടായിരുന്നു പ്രൊഡക്ഷൻ കൺഡ്രോളർ പ്രശാന്തേട്ടന് അപ്പൊ. പക്ഷേ നിരാശ പ്രത്യാശയ്ക്ക് വഴി മാറിയത് ശട പടേന്ന് ആയിരുന്നു. അതാ ഞാൻ നില്ക്കുന്നതിന്റെ പത്തടി മാറി തണലത്ത് രണ്ട് വണ്ടികൾ പാർക്ക് ചെയ്തിരിക്കുന്നു. ഒന്നൊരു ലാൻഡ്‌ റോവർ. മറ്റൊന്ന് ഒരു ക്യാരാവാൻ. രണ്ടിന്റേം നമ്പർ ഒന്ന് തന്നെ. കേരളത്തിൽ ഉള്ള സകല സിനിമാ പ്രേമികൾക്കും പരിചിതമായ നമ്പർ – 369!!!

ഹിറ്റ്ലറിൻറെ ക്ളൈമാക്സില് മാധവൻ കുട്ടിയെ സംശയിച്ചതിനു പെങ്ങന്മാർക്ക് തോന്നിയ അതേ കുറ്റബോധം പാവം പ്രശാന്ത് ചേട്ടനെ സംശയിച്ചതിൽ എനിക്കും തോന്നി. എന്തൊരു മ്ലേച്ഛനാണ്‌ ഞാൻ! ഛെ ! മുഖത്തെ മ്ലേച്ഛത കർചീഫ് കൊണ്ട് ഒപ്പി കളഞ്ഞു ക്യാരവാന്റെ അടുത്തേക്ക് ചെന്നതും ഡോർ തുറന്ന് പുറത്തിറങ്ങി വരുന്നു സാക്ഷാൽ മമ്മൂട്ടി…!!!
വടക്കൻ വീര ഗാധയിലെ ചന്തുവും, വാറുണ്ണിയും, ഇൻസ്‌പെക്ടർ ബൽറാമും, ബാലൻ മാഷും, ബെൻ നരേന്ദ്രനുമൊക്കെ കണ്മുന്നിൽ റീൽസ് പോലെ ഓടിക്കൊണ്ടിരുന്നു. അപ്പോഴേക്കും മമ്മൂക്ക എന്റെ തൊട്ടു മുന്നിൽ എത്തിയിരുന്നു. എന്നെ കണ്ടതും അദ്ദേഹം ഒറ്റ ചോദ്യം,

“റോസ്‌റ്റർ അല്ലേ” എന്ന്!!!

എന്റെ കിളി ഏത് വഴിയിൽ കൂടി ഒക്കെയാണ് പറന്നതെന്നു സത്യമായും എനിക്കറിഞ്ഞൂടാ. ചമ്മിയ ചിരിയോടെ “അതേ ഇക്ക ” എന്ന് മറുപടി പറഞ്ഞപ്പോൾ ഒരു ചെറു പുഞ്ചിരിയോടെ

” വീഡിയോ എല്ലാം കാണാറുണ്ട് ” എന്ന് മമ്മൂക്ക പറഞ്ഞു.

സത്യം പറഞ്ഞാൽ എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. ഏത് ? മലയാളത്തിൽ മില്യൺ സബ്സ്ക്രൈബേഴ്സും വ്യൂസും ഉള്ള ചാനൽസ് ഉള്ളപ്പോ 100k subscribers നേ ഒപ്പിക്കാൻ പെടാപ്പാട് പെടുന്ന, എല്ലാ വീഡിയോയ്ക്കും ഫാൻസിന്റെ തെറി കേൾക്കുന്ന എന്റെ വീഡിയോസ് സാക്ഷാൽ മമ്മൂട്ടി കാണാറുണ്ടെന്ന്. അത് കണ്ടിട്ട് എന്നെ മനസ്സിലായെന്ന്..!

കുട്ടനാടൻ ബ്ലോഗും, ഷൈലോക്കും സിദ്ധാർത്ഥയും ഒക്കെ ഞാൻ റോസ്റ്റ് ചെയ്ത കൂട്ടത്തിൽ ഉണ്ടല്ലോ ദൈവമേ എന്നോർത്ത് വണ്ടറടിച്ച് നിൽക്കുകയായിരുന്നു ഞാൻ. അത് മനസ്സിലാക്കിയിട്ടാവണം എന്റെ ടെൻഷൻ മാറ്റാൻ ചിരിച്ച് കൊണ്ട് തന്നെ പൂനെയിൽ സെറ്റിൽഡ് ആണോ, എവിടെയാ ജോലി ചെയ്യുന്നത് തുടങ്ങിയ വിശേഷങ്ങൾ അദ്ദേഹം ചോദിച്ചു. അവിടെ മൊബൈൽ ഫോൺ allowed ആയിരുന്നില്ല. അത് കൊണ്ട് മമ്മൂട്ടി കമ്പനിയുടെ സ്റ്റിൽ ഫോട്ടോഗ്രാഫർ വന്നു ഞാൻ മമ്മൂക്കയുടെ ഒപ്പമുള്ള ഫോട്ടോ എടുത്തു. അത് കഴിഞ്ഞും മമ്മൂക്ക ഒരു 10 മിനിറ്റ് എന്നോട് സംസാരിച്ചു. അപ്പൊ മൊബൈലിൽ ഒരു സെൽഫി എടുത്തോട്ടെ ഇക്കാ എന്ന് ചോദിച്ചു. അതിനെന്താ എടുത്തോ എന്ന് അദ്ദേഹവും പറഞ്ഞു. ആ ഫോട്ടോ ആണ്‌ താഴെ.

അങ്ങനെ കുറച്ച് നേരം സംസാരിച്ചിട്ട് “അപ്പൊ ശരി” എന്ന് പറഞ്ഞു തോളത്ത് ഒരു തട്ടും തന്ന് മമ്മൂക്ക അടുത്തുള്ള കാറിൽ കയറി ചിരിച്ച് കൊണ്ട് കൈയും വീശി ഷൂട്ടിങ് നടക്കുന്ന ലൊക്കേഷനിലേക്ക് പോയി. ക്രോണിക്ക് ബാച്ചിലർ പടക്കം പൊട്ടിയ ശേഷം ഇന്നസെന്റിനെ പോലെ ” ഇവടിപ്പ ന്താ ഇണ്ടായേ ” എന്ന അവസ്ഥയിൽ ആയിരുന്നു തിരിച്ച് കാറിലേക്ക് നടക്കുമ്പോൾ ഞാനും.

മമ്മൂട്ടിയുടെ സിനിമകൾ റോസ്റ്റ് ചെയ്തതിനു മമ്മൂട്ടി ഫാൻസിന്റെ വായീന്ന് കേട്ട തെറിക്ക് കയ്യും കണക്കുമില്ല. പക്ഷേ സാക്ഷാൽ മമ്മൂട്ടി തന്നെ അതൊക്കെ കാണുകയും അവയൊക്കെ വെറും ഒരു entertainment content എന്ന നിലയ്ക്ക് എടുക്കുകയും യഥാർത്ഥ സ്പോർറ്റ്സ്മാൻ സ്പിരിറ്റോടെ എഞ്ചോയ് ചെയ്യാറുമുണ്ട് എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വലിയൊരു ആശ്വാസവും സന്തോഷം തരുന്ന ഒരു കാര്യവുമാണ്.

താങ്ക് യൂ മമ്മൂക്ക. You are truly an inspiration!

സെറ്റിൽ പരിചയപ്പെട്ട റൈറ്റർ ഷാഫി, സനൂപ്, പ്രശാന്ത് ചേട്ടൻ, ലൈൻ പ്രൊഡ്യൂസർ സുനിൽ ചേട്ടൻ, റോണി ഡേവിഡ്, ശബരീഷ് തുടങ്ങിയ എല്ലാവർക്കും എന്റെ നന്ദി. പൂനെയിൽ ഇക്ക വരുന്നുണ്ട്. തീർച്ചയായും ചെന്ന് കാണണം എന്ന് പറഞ്ഞു എന്നെ ഉന്തി തള്ളി വിട്ട ഡയറക്ടർ മാത്യുസ് തോമസിനും ഹൃദയം നിറഞ്ഞ നന്ദി. If it were not for you, I would have never met the Legend of Indian cinema and would have not made memories for a lifetime 🙏 ഇതേ പോലെ ഒറ്റക്കൊമ്പന്റെ സെറ്റിലും ഞാൻ ഓടിക്കയറി വരും!

All the very best for Kannur Squad! ഭീഷ്മയ്ക്ക് ശേഷമുള്ള മമ്മൂക്കയുടെ തുടർ വിജയങ്ങൾ പോലെ തന്നെ കണ്ണൂർ സ്‌ക്വാഡും ഗംഭീര വിജയമാകട്ടെ എന്നാശംസിക്കുന്നു.